54 : 1
ٱقْتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلْقَمَرُ
അന്ത്യനാള്‍ ആസന്നമായി. ചന്ദ്രന്‍ പിളര്‍ന്നു.
54 : 2
وَإِن يَرَوْا۟ ءَايَةً يُعْرِضُوا۟ وَيَقُولُوا۟ سِحْرٌ مُّسْتَمِرٌّ
എന്നാല്‍ ഏതു ദൃഷ്ടാന്തം കണ്ടാലും അവരതിനെ അവഗണിക്കുന്നു. തുടര്‍ന്നു പോരുന്ന മായാജാലമെന്ന് പറയുകയും ചെയ്യുന്നു.
54 : 3
وَكَذَّبُوا۟ وَٱتَّبَعُوٓا۟ أَهْوَآءَهُمْ ۚ وَكُلُّ أَمْرٍ مُّسْتَقِرٌّ
അവരതിനെ തള്ളിപ്പറഞ്ഞു. സ്വേഛകളെ പിന്‍പറ്റി. എന്നാല്‍ എല്ലാ കാര്യങ്ങളും ഒരു പര്യവസാനത്തിലെത്തുക തന്നെ ചെയ്യും.
54 : 4
وَلَقَدْ جَآءَهُم مِّنَ ٱلْأَنۢبَآءِ مَا فِيهِ مُزْدَجَرٌ
തീര്‍ച്ചയായും അവര്‍ക്കു നേരത്തെ ചില വിവരങ്ങള്‍ വന്നെത്തിയിട്ടുണ്ട്. ദുര്‍മാര്‍ഗത്തില്‍ നിന്ന് തടഞ്ഞുനിര്‍ത്തുന്ന താക്കീതുകള്‍ അതിലുണ്ട്.
54 : 5
حِكْمَةٌۢ بَـٰلِغَةٌ ۖ فَمَا تُغْنِ ٱلنُّذُرُ
തികവാര്‍ന്ന തത്വങ്ങളും. എന്നിട്ടും താക്കീതുകള്‍ അവര്‍ക്കുപകരിക്കുന്നില്ല.
54 : 6
فَتَوَلَّ عَنْهُمْ ۘ يَوْمَ يَدْعُ ٱلدَّاعِ إِلَىٰ شَىْءٍ نُّكُرٍ
അതിനാല്‍ അവരെ വിട്ടകലുക. അതിഭീകരമായ ഒരു കാര്യത്തിലേക്ക് അവരെ വിളിക്കുന്ന ദിനം.
54 : 7
خُشَّعًا أَبْصَـٰرُهُمْ يَخْرُجُونَ مِنَ ٱلْأَجْدَاثِ كَأَنَّهُمْ جَرَادٌ مُّنتَشِرٌ
പേടിച്ചരണ്ട കണ്ണുകളോടെ അവര്‍ തങ്ങളുടെ ഖബറുകളില്‍നിന്ന് പുറത്തുവരും. പരന്നു പറക്കുന്ന വെട്ടുകിളികളെപ്പോലെ.
54 : 8
مُّهْطِعِينَ إِلَى ٱلدَّاعِ ۖ يَقُولُ ٱلْكَـٰفِرُونَ هَـٰذَا يَوْمٌ عَسِرٌ
വിളിയാളന്റെ അടുത്തേക്ക് അവര്‍ പാഞ്ഞെത്തും. അന്ന് സത്യനിഷേധികള്‍ വിലപിക്കും: “ഇതൊരു ദുര്‍ദിനം തന്നെ.”
54 : 9
۞ كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ فَكَذَّبُوا۟ عَبْدَنَا وَقَالُوا۟ مَجْنُونٌ وَٱزْدُجِرَ
ഇവര്‍ക്കുമുമ്പ് നൂഹിന്റെ ജനതയും ഇവ്വിധം സത്യത്തെ നിഷേധിച്ചിട്ടുണ്ട്. അങ്ങനെ അവര്‍ നമ്മുടെ ദാസനെ തള്ളിപ്പറഞ്ഞു. ഭ്രാന്തനെന്ന് വിളിച്ചു. വിരട്ടിയോടിക്കുകയും ചെയ്തു.
54 : 10
فَدَعَا رَبَّهُۥٓ أَنِّى مَغْلُوبٌ فَٱنتَصِرْ
അപ്പോഴദ്ദേഹം തന്റെ നാഥനെ വിളിച്ചു പ്രാര്‍ഥിച്ചു: "ഞാന്‍ തോറ്റിരിക്കുന്നു. അതിനാല്‍ നീയെന്നെ സഹായിക്കേണമേ.”
54 : 11
فَفَتَحْنَآ أَبْوَٰبَ ٱلسَّمَآءِ بِمَآءٍ مُّنْهَمِرٍ
അങ്ങനെ കോരിച്ചൊരിയുന്ന പേമാരിയാല്‍ നാം വാനകവാടങ്ങള്‍ തുറന്നു.
54 : 12
وَفَجَّرْنَا ٱلْأَرْضَ عُيُونًا فَٱلْتَقَى ٱلْمَآءُ عَلَىٰٓ أَمْرٍ قَدْ قُدِرَ
ഭൂമിയെ പിളര്‍ത്തി അരുവികള്‍ പൊട്ടിയൊഴുക്കി. അങ്ങനെ, നിശ്ചയിക്കപ്പെട്ട കാര്യം നടക്കാനായി ഈ വെള്ളമൊക്കെയും സംഗമിച്ചു.
54 : 13
وَحَمَلْنَـٰهُ عَلَىٰ ذَاتِ أَلْوَٰحٍ وَدُسُرٍ
നൂഹിനെ നാം പലകകളും കീലങ്ങളുമുള്ള കപ്പലില്‍ കയറ്റി.
54 : 14
تَجْرِى بِأَعْيُنِنَا جَزَآءً لِّمَن كَانَ كُفِرَ
അത് നമ്മുടെ മേല്‍നോട്ടത്തിലാണ് നീങ്ങിയിരുന്നത്. ജനം നിഷേധിച്ചു തള്ളിയവന്നുള്ള പ്രതിഫലമാണത്.
54 : 15
وَلَقَد تَّرَكْنَـٰهَآ ءَايَةً فَهَلْ مِن مُّدَّكِرٍ
ഉറപ്പായും നാമതിനെ ഒരു തെളിവായി ബാക്കി വെച്ചിട്ടുണ്ട്. അതിനാല്‍ ചിന്തിച്ച് പാഠമുള്‍ക്കൊള്ളുന്ന ആരെങ്കിലുമുണ്ടോ?
54 : 16
فَكَيْفَ كَانَ عَذَابِى وَنُذُرِ
അപ്പോള്‍ എന്റെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്ന് അറിയുക.
54 : 17
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
ഈ ഖുര്‍ആനിനെ നാം ചിന്തിച്ചറിയാനായി ലളിതമാക്കിയിരിക്കുന്നു. അതിനാല്‍ ആലോചിച്ചറിയുന്ന ആരെങ്കിലുമുണ്ടോ?
54 : 18
كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِى وَنُذُرِ
ആദ് സമുദായം സത്യത്തെ നിഷേധിച്ചു. അപ്പോള്‍ എന്റെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്നോ?
54 : 19
إِنَّآ أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِى يَوْمِ نَحْسٍ مُّسْتَمِرٍّ
അവരുടെ നേരെ നാം ചീറ്റിയടിക്കുന്ന കാറ്റിനെ അയച്ചു; വിട്ടൊഴിയാത്ത ദുശ്ശകുനത്തിന്റെ നാളില്‍.
54 : 20
تَنزِعُ ٱلنَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ
അത് ആ ജനത്തെ പിഴുതുമാറ്റിക്കൊണ്ടിരുന്നു. കടപുഴകിവീണ ഈത്തപ്പനത്തടിപോലെ.
54 : 21
فَكَيْفَ كَانَ عَذَابِى وَنُذُرِ
അപ്പോള്‍: എന്റെ ശിക്ഷയും താക്കീതും എമ്മട്ടിലായിരുന്നുവെന്നറിയുക.
54 : 22
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
ചിന്തിച്ചു മനസ്സിലാക്കാനായി ഈ ഖുര്‍ആനിനെ നാം ലളിതമാക്കിയിരിക്കുന്നു. ആലോചിച്ചു മനസ്സിലാക്കുന്ന ആരെങ്കിലുമുണ്ടോ?
54 : 23
كَذَّبَتْ ثَمُودُ بِٱلنُّذُرِ
സമൂദ് സമുദായം മുന്നറിയിപ്പുകളെ കള്ളമാക്കി തള്ളി.
54 : 24
فَقَالُوٓا۟ أَبَشَرًا مِّنَّا وَٰحِدًا نَّتَّبِعُهُۥٓ إِنَّآ إِذًا لَّفِى ضَلَـٰلٍ وَسُعُرٍ
അങ്ങനെ അവര്‍ ചോദിച്ചു: "നമ്മുടെ കൂട്ടത്തിലെ ഒരു മനുഷ്യനെ നാം പിന്തുടരുകയോ? എങ്കില്‍ നാം വഴികേടിലും ബുദ്ധിശൂന്യതയിലും അകപ്പെട്ടതുതന്നെ.
54 : 25
أَءُلْقِىَ ٱلذِّكْرُ عَلَيْهِ مِنۢ بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌ
"നമുക്കിടയില്‍നിന്ന് ഇവന് മാത്രം ഉദ്ബോധനം നല്‍കപ്പെട്ടുവെന്നോ? ഇല്ല; ഇവന്‍ അഹങ്കാരിയായ പെരുങ്കള്ളനാണ്.”
54 : 26
سَيَعْلَمُونَ غَدًا مَّنِ ٱلْكَذَّابُ ٱلْأَشِرُ
എന്നാല്‍ നാളെ അവരറിയുകതന്നെ ചെയ്യും. ആരാണ് അഹങ്കാരിയായ പെരുങ്കള്ളനെന്ന്.
54 : 27
إِنَّا مُرْسِلُوا۟ ٱلنَّاقَةِ فِتْنَةً لَّهُمْ فَٱرْتَقِبْهُمْ وَٱصْطَبِرْ
അവര്‍ക്ക് ഒരു പരീക്ഷണമെന്ന നിലയില്‍ നാം ഒരൊട്ടകത്തെ അയക്കുകയാണ്. അതിനാല്‍ നീ അവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുക. ക്ഷമയവലംബിക്കുക.
54 : 28
وَنَبِّئْهُمْ أَنَّ ٱلْمَآءَ قِسْمَةٌۢ بَيْنَهُمْ ۖ كُلُّ شِرْبٍ مُّحْتَضَرٌ
അവരെ അറിയിക്കുക: കുടിവെള്ളം അവര്‍ക്കും ഒട്ടകത്തിനുമിടയില്‍ പങ്കുവെക്കപ്പെട്ടിരിക്കുന്നു. ഓരോരുത്തരും തങ്ങളുടെ ഊഴമനുസരിച്ചേ വെള്ളത്തിന് വരാവൂ.
54 : 29
فَنَادَوْا۟ صَاحِبَهُمْ فَتَعَاطَىٰ فَعَقَرَ
അവസാനം അവര്‍ തങ്ങളുടെ കൂട്ടുകാരനെ വിളിച്ചു- അവന്‍ അക്കാര്യം ഏറ്റെടുത്തു. അങ്ങനെ അവന്‍ ഒട്ടകത്തെ കശാപ്പു ചെയ്തു.
54 : 30
فَكَيْفَ كَانَ عَذَابِى وَنُذُرِ
അപ്പോള്‍ നമ്മുടെ ശിക്ഷയും താക്കീതും എവ്വിധമായിരുന്നുവെന്നോ?
54 : 31
إِنَّآ أَرْسَلْنَا عَلَيْهِمْ صَيْحَةً وَٰحِدَةً فَكَانُوا۟ كَهَشِيمِ ٱلْمُحْتَظِرِ
നാം അവരുടെമേല്‍ ഒരു ഘോരഗര്‍ജനമയച്ചു. അപ്പോഴവര്‍ കാലിത്തൊഴുത്തിലെ കച്ചിത്തുരുമ്പുകള്‍ പോലെയായി.
54 : 32
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
ചിന്തിച്ചറിയാനായി നാം ഈ ഖുര്‍ആനിനെ ലളിതമാക്കിയിരിക്കുന്നു. എന്നാല്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?
54 : 33
كَذَّبَتْ قَوْمُ لُوطٍۭ بِٱلنُّذُرِ
ലൂത്വിന്റെ ജനത താക്കീതുകള്‍ തള്ളിക്കളഞ്ഞു.
54 : 34
إِنَّآ أَرْسَلْنَا عَلَيْهِمْ حَاصِبًا إِلَّآ ءَالَ لُوطٍ ۖ نَّجَّيْنَـٰهُم بِسَحَرٍ
നാം അവരുടെ നേരെ ചരല്‍ക്കാറ്റയച്ചു. ലൂത്വിന്റെ കുടുംബമേ അതില്‍ നിന്നൊഴിവായുള്ളൂ. രാവിന്റെ ഒടുവുവേളയില്‍ നാമവരെ രക്ഷപ്പെടുത്തി.
54 : 35
نِّعْمَةً مِّنْ عِندِنَا ۚ كَذَٰلِكَ نَجْزِى مَن شَكَرَ
നമ്മില്‍ നിന്നുള്ള അനുഗ്രഹമായിരുന്നു അത്. അവ്വിധമാണ് നന്ദി കാണിക്കുന്നവര്‍ക്ക് നാം പ്രതിഫലമേകുന്നത്.
54 : 36
وَلَقَدْ أَنذَرَهُم بَطْشَتَنَا فَتَمَارَوْا۟ بِٱلنُّذُرِ
നമ്മുടെ ശിക്ഷയെ സംബന്ധിച്ച് ലൂത്വ് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ അവര്‍ താക്കീതുകളെ സംശയിച്ച് തള്ളുകയായിരുന്നു.
54 : 37
وَلَقَدْ رَٰوَدُوهُ عَن ضَيْفِهِۦ فَطَمَسْنَآ أَعْيُنَهُمْ فَذُوقُوا۟ عَذَابِى وَنُذُرِ
അവര്‍ അദ്ദേഹത്തോട് തന്റെ അതിഥികളെ അവരുടെ ഇഛാപൂരണത്തിന് വിട്ടുകൊടുക്കാനാവശ്യപ്പെട്ടു. അപ്പോള്‍ നാം അവരുടെ കണ്ണുകളെ തുടച്ചുമായിച്ചു. എന്റെ ശിക്ഷയും താക്കീതും ആസ്വദിച്ചുകൊള്ളുക.
54 : 38
وَلَقَدْ صَبَّحَهُم بُكْرَةً عَذَابٌ مُّسْتَقِرٌّ
അതിരാവിലെത്തന്നെ സ്ഥായിയായ ശിക്ഷ അവരെ പിടികൂടിക്കഴിഞ്ഞിരുന്നു.
54 : 39
فَذُوقُوا۟ عَذَابِى وَنُذُرِ
എന്റെ ശിക്ഷയും താക്കീതുകളും നിങ്ങളനുഭവിച്ചാസ്വദിച്ചുകൊള്ളുക.
54 : 40
وَلَقَدْ يَسَّرْنَا ٱلْقُرْءَانَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ
ചിന്തിച്ചു മനസ്സിലാക്കാനായി നാം ഈ ഖുര്‍ആനിനെ ലളിതമാക്കിയിരിക്കുന്നു. ആലോചിച്ചറിയുന്നവരായി ആരെങ്കിലുമുണ്ടോ?
54 : 41
وَلَقَدْ جَآءَ ءَالَ فِرْعَوْنَ ٱلنُّذُرُ
ഫറവോന്റെ ആള്‍ക്കാര്‍ക്കും താക്കീതുകള്‍ വന്നെത്തിയിരുന്നു.
54 : 42
كَذَّبُوا۟ بِـَٔايَـٰتِنَا كُلِّهَا فَأَخَذْنَـٰهُمْ أَخْذَ عَزِيزٍ مُّقْتَدِرٍ
അവര്‍ നമ്മുടെ ദൃഷ്ടാന്തങ്ങളെയൊക്കെ കള്ളമാക്കി തള്ളി. അപ്പോള്‍ നാം അവരെ പിടികൂടി. പ്രതാപിയും പ്രബലനുമായ ഒരുത്തന്റെ പിടികൂടല്‍പോലെ.
54 : 43
أَكُفَّارُكُمْ خَيْرٌ مِّنْ أُو۟لَـٰٓئِكُمْ أَمْ لَكُم بَرَآءَةٌ فِى ٱلزُّبُرِ
നിങ്ങളുടെ ഈ നിഷേധികള്‍ അവരെക്കാള്‍ മെച്ചമാണോ? അതല്ലെങ്കില്‍ വേദത്താളുകളില്‍ നിങ്ങളുടെ പാപമുക്തിക്കു വല്ല ഉപായങ്ങളുമുണ്ടോ?
54 : 44
أَمْ يَقُولُونَ نَحْنُ جَمِيعٌ مُّنتَصِرٌ
അതല്ല; തങ്ങള്‍ സംഘടിതരാണെന്നും സ്വയം രക്ഷപ്രാപിച്ചുകൊള്ളാമെന്നും അവരവകാശപ്പെടുന്നുവോ?
54 : 45
سَيُهْزَمُ ٱلْجَمْعُ وَيُوَلُّونَ ٱلدُّبُرَ
എങ്കില്‍ അടുത്തുതന്നെ ഈ സംഘം പരാജിതരാവും, പിന്തിരിഞ്ഞോടുകയും ചെയ്യും.
54 : 46
بَلِ ٱلسَّاعَةُ مَوْعِدُهُمْ وَٱلسَّاعَةُ أَدْهَىٰ وَأَمَرُّ
എന്നാല്‍ ആ അന്ത്യനാളാണ് അവരുടെ കണക്ക് തീര്‍പ്പിനുള്ള നിശ്ചിതസമയം. ആ അന്ത്യസമയം അത്യന്തം ഭീകരവും തിക്തവും തന്നെ.
54 : 47
إِنَّ ٱلْمُجْرِمِينَ فِى ضَلَـٰلٍ وَسُعُرٍ
തീര്‍ച്ചയായും ഈ കുറ്റവാളികള്‍ വ്യക്തമായ വഴികേടിലാകുന്നു. തികഞ്ഞ ബുദ്ധിശൂന്യതയിലും.
54 : 48
يَوْمَ يُسْحَبُونَ فِى ٱلنَّارِ عَلَىٰ وُجُوهِهِمْ ذُوقُوا۟ مَسَّ سَقَرَ
ഇവരെ മുഖം നിലത്തുകുത്തിയവരായി നരകത്തിലേക്ക് വലിച്ചിഴക്കുന്ന ദിനം; അന്ന് അവരോട് പറയും: നിങ്ങള്‍ നരകസ്പര്‍ശം ആസ്വദിച്ചുകൊള്ളുക.
54 : 49
إِنَّا كُلَّ شَىْءٍ خَلَقْنَـٰهُ بِقَدَرٍ
എല്ലാ വസ്തുക്കളെയും നാം സൃഷ്ടിച്ചത് കൃത്യതയോടെയാണ്.
54 : 50
وَمَآ أَمْرُنَآ إِلَّا وَٰحِدَةٌ كَلَمْحٍۭ بِٱلْبَصَرِ
നമ്മുടെ കല്പന ഒരൊറ്റ ഉത്തരവത്രെ. ഇമവെട്ടുമ്പോഴേക്കും അതു നടപ്പാവുന്നു.
54 : 51
وَلَقَدْ أَهْلَكْنَآ أَشْيَاعَكُمْ فَهَلْ مِن مُّدَّكِرٍ
നിശ്ചയമായും നിങ്ങളെ പോലുള്ള പല കക്ഷികളെയും നാം നശിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ആലോചിച്ചറിയുന്ന ആരെങ്കിലുമുണ്ടോ?
54 : 52
وَكُلُّ شَىْءٍ فَعَلُوهُ فِى ٱلزُّبُرِ
അവര്‍ ചെയ്തതൊക്കെയും രേഖകളിലുണ്ട്.
54 : 53
وَكُلُّ صَغِيرٍ وَكَبِيرٍ مُّسْتَطَرٌ
നിസ്സാരവും ഗുരുതരവുമായ ഏതു കാര്യവും രേഖപ്പെടുത്തിയിട്ടുണ്ട്.
54 : 54
إِنَّ ٱلْمُتَّقِينَ فِى جَنَّـٰتٍ وَنَهَرٍ
സൂക്ഷ്മത പുലര്‍ത്തുന്നവര്‍ ഉറപ്പായും സ്വര്‍ഗീയാരാമങ്ങളിലും അരുവികളിലുമായിരിക്കും.
54 : 55
فِى مَقْعَدِ صِدْقٍ عِندَ مَلِيكٍ مُّقْتَدِرٍۭ
സത്യത്തിന്റെ ആസ്ഥാനത്ത്. ശക്തനായ രാജാധിരാജന്റെ സന്നിധിയില്‍.